ലക്ഷദ്വീപില്‍ സര്‍ക്കാര്‍ തസ്തികകള്‍ വെട്ടിക്കുറക്കാന്‍ അഡ്മിനിസ്ട്രേഷന്‍ ശുപാര്‍ശ

ലക്ഷദ്വീപില്‍ സര്‍ക്കാരിന്റെ കീഴില്‍ വരുന്ന തസ്തികകള്‍ വെട്ടിക്കുറക്കാന്‍ അഡ്മിനിസ്ട്രേഷന്റെ ശുപാര്‍ശ. ഗ്രാമവികസന വകുപ്പും ഡി.ആര്‍.ഡി.ഐയും ലയിപ്പിക്കാനും മലയാളം, മഹല്‍ ഭാഷ പരിഭാഷയുടെ തസ്തിക വേണ്ടെന്നുവെക്കാനുമാണ് പുതിയ ശുപാര്‍ശ.

ഇതിലൂടെ 35 തസ്തികകള്‍ നീക്കം ചെയ്യാനാണ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനം. പുതിയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാനാണ് ദ്വീപ് ജനതയുടെ തീരുമാനം. അതേസമയം, പ്രഫുല്‍ ഖോഡാ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായി അധികാരമേറ്റതിന് ശേഷം ലക്ഷദ്വീപില്‍ ജോലി നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്.വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരത്തിന്റെ മറവില്‍ അങ്കണവാടി ജീവനക്കാര്‍, വിദ്യാഭ്യാസ വകുപ്പ്, ടൂറിസം, മറൈന്‍ വാച്ചേഴ്സ്, കൃഷി വകുപ്പ്, മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയ മേഖലകളിലാണ് കൂട്ടപിരിച്ചുവിടല്‍ നടത്തിയത്.

ഇതുവരെയായി 2000ത്തോളം ജീവക്കാര്‍ക്കാണ് ജോലി നഷ്ടമായെന്നാണ് കണക്കുകള്‍ പറയുന്നത്. താല്‍ക്കാലിക ജീവനക്കാരും 10 വര്‍ഷത്തിലേറെ കരാര്‍, താല്‍ക്കാലിക, ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തവരും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.

18-Jun-2021