ലോക്ക്ഡൌൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത തന്നെ തുടരണം: മുഖ്യമന്ത്രി
അഡ്മിൻ
സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ലോക്ക്ഡൌൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത തന്നെ സംസ്ഥാനത്ത് തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിനെയാണ് നാം അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം. ഇരട്ട മാസ്കുകൾ ധരിക്കാനും, ചെറിയ കൂടിച്ചേരലുകൾ ഒഴിവാക്കാനും വീടുകൾക്ക് അകത്തും കരുതൽ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ടിപിആറിൻറെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് അതിന് അനുസരിച്ചുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത് ഇടപഴകലും ആൾക്കൂട്ടങ്ങളും ഒഴിവാക്കണം, കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത വേണം,അടഞ്ഞ സ്ഥലങ്ങളിലെ ഒത്തുചേരൽ വേണ്ടെന്ന് വെയ്ക്കണം.
മൂന്നാം തരംഗത്തിനുള്ള സാധ്യത നമ്മൾ കണക്കിലെടുക്കണം. ഡെൽറ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിൻറെ ആവിർഭാവം നമ്മുക്ക് തള്ളിക്കളയാനാവില്ല. നാം അതീവ ജാഗ്രത പൂലർത്തേണ്ട കാര്യമാണിതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.