അവസാനം മുഴങ്ങിയ മണിനാദം

കലാഭവന്‍ മണി. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും സഞ്ചരിക്കുന്ന അഭിനയ പ്രതിഭ. മലയാള സിനിമയിലെ മനുവാദികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങള്‍ക്ക് വിധേയനായി നില്‍ക്കുമ്പോഴും തന്റെ ദളിത്‌ സ്വത്വത്തെ കുറിച്ച് വിളിച്ചു പറയാന്‍ എന്നും കലാഭവന്‍ മണി തന്റേടം കാണിച്ചു. 

മലയാളികളെ നടുക്കിക്കൊണ്ടാണ് മണി വിടപറഞ്ഞത്. മാര്‍ച്ച് അഞ്ചിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണി ആറിന് വെകിട്ടാണ് മരിക്കുന്നത്. മണിയുടെ മരണം സംബന്ധിച്ച് ഒട്ടേറെ വെളിപെടുത്തലുകളും വിവാദങ്ങളും നടക്കവെയാണ് മണി അവസാനമായി കലാവിരുന്ന് അവതരിപ്പിച്ച  പരിപാടിയുടെ വീഡിയോയും മണിയുടെ സംഭാഷണവും ശ്രദ്ധേയമാകുന്നത്.

തനിക്ക് ഏറെ നേരം നില്‍ക്കാന്‍ സാധിക്കില്ല ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പരിപാടി ആരംഭിച്ച മണി നാല് മണിക്കൂര്‍ നേരം നാടന്‍ പാട്ടുകള്‍ പാടുകയും പാട്ടിനൊപ്പം നൃത്തം ചെയ്യുകയും ചെയ്തു. വേദിയില്‍ നിന്ന് ഇറങ്ങി ജനങ്ങളോടൊപ്പം നൃത്തം ചെയ്ത മണി തികച്ചും ആരോഗ്യവാനായിട്ടാണ് ഉള്ളത്.

പരിപാടിക്കിടെയാണ് തന്നെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും താന്‍ എന്നാല്‍ ഒരിക്കലും മത്സരിക്കില്ലെന്നും മണി പറഞ്ഞത്. വാര്‍ത്താചാനലുകളും മാധ്യമ പ്രവര്‍ത്തകരും ദയവായി ഇത് റിപ്പോര്‍ട്ട് ചെയ്യണമെന്നും മണി അഭ്യര്‍ത്ഥിച്ചു. പത്താം ക്ളാസില്‍ മൂന്നുവട്ടം തോറ്റവനാണ് താന്‍. തനിക്ക് പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും മണി പറഞ്ഞു.

നിഷ്കളങ്കമായ ഗ്രാമ്യ കലാഹൃദയം വീണുടയുമ്പോള്‍, അത് വെറുമൊരു ഉടയലല്ല, ഉടച്ചുകളയലായിപ്പോയി എന്നാണ് കേരളം പറയുന്നത്.

 

19-Mar-2016

ദൃശ്യപാഠം മുന്‍ലക്കങ്ങളില്‍

More