ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും ചേർത്തുപിടിക്കുന്നതാണ് ഇടതുപക്ഷത്തിന്റെ അടിസ്ഥാന നയമെന്നും, അതിനെ ഏതെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങൾ കൊണ്ട് അളക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സമസ്തയുടെ വേദിയിൽ സംസാരിക്കവെയാണ്, ന്യൂനപക്ഷ സംരക്ഷണം തന്റെ സർക്കാർ തുടരുമെന്ന ഉറപ്പ് അദ്ദേഹം വീണ്ടും ആവർത്തിച്ചത്.

രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനുമുള്ള അവകാശവും നിഷേധിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം അതിക്രമങ്ങൾ ഒരു പ്രത്യേക സമുദായത്തിനെതിരെയുള്ളതല്ല, മറിച്ച് രാജ്യത്തിന്റെ ജനാധിപത്യത്തെയും വൈവിധ്യത്തെയും നേരിട്ടുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

മതവിശ്വാസവും വർഗീയതയും പരസ്പരം വിരുദ്ധമായ രണ്ട് ധ്രുവങ്ങളാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വർഗീയതയ്‌ക്കെതിരായ വിമർശനത്തെ മതവിശ്വാസികൾക്കെതിരായ ആക്രമണമായി ചിത്രീകരിക്കുന്നത് വർഗീയവാദികളുടെ തന്ത്രമാണെന്നും പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാമെന്ന ചിന്ത നാടിന് അപകടകരമാണെന്നും, ഇവ രണ്ടും പരസ്പരം പൂരകങ്ങളാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മതനിരപേക്ഷ മുഖം ധരിച്ച് പ്രവർത്തിക്കുന്ന മതേതര വിരുദ്ധരെ തിരിച്ചറിയാൻ സമസ്തയെപ്പോലുള്ള സംഘടനകൾക്ക് കഴിയണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, സത്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ നുണ പ്രചരിപ്പിക്കാൻ വർഗീയ സംഘടനകൾ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നുണ്ടെന്നതും ഓർമ്മിപ്പിച്ചു.

മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ ഇടതുപക്ഷം എന്നും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികൾ തലപൊക്കിയ ഓരോ ഘട്ടത്തിലും നെഞ്ചുവിരിച്ചു നിന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും, ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ കേൾക്കാനും അവരെ ചേർത്തുപിടിച്ച് മുന്നോട്ടുപോകാനും സംസ്ഥാന സർക്കാർ എല്ലാ സമയത്തും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് വെറും വാക്കുകളല്ലെന്നും, കഴിഞ്ഞ പത്ത് വർഷത്തെ സർക്കാർ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ അതിന്റെ തെളിവുകൾ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.