പ്രതിപക്ഷ നേതാവ് വിഡി സതീശന് ബിജെപിയുമായി ഡീലെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. സതീശനൊപ്പമുള്ളവരെ വിജയിപ്പിക്കാനും മറ്റുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാനുമാണ് ഡീലെന്നും അന്‍സാരി ഏനാത്ത് ആരോപിച്ചു. ഡീല്‍ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് നേരെ തിരിഞ്ഞിരിക്കുകയാണ് എസ്ഡിപിഐ.

വിഡി സതീശന് ചില താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാന്‍ സതീശനെ അനുകൂലിക്കുന്നവരെ നിര്‍ത്തിയാണ് ബിജെപിയുമായി ഡീലെന്നും അന്‍സാരി പറഞ്ഞു. നേമത്ത് വോട്ട് വേണ്ടെന്ന് ശിവന്‍കുട്ടി പറഞ്ഞിട്ടില്ല, ശിവന്‍കുട്ടിക്ക് വോട്ട് ചെയ്യുമെന്നും അന്‍സാരി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ശിവന്‍കുട്ടിക്ക് പിന്തുണ നല്‍കിയിരുന്നു.

മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകള്‍ അന്ന് ശിവന്‍കുട്ടി പരാജയപ്പെടുമെന്ന വിലയിരുത്തല്‍ നല്‍കി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, എസ്ഡിപിഐ നടത്തിയ പഠനത്തില്‍ ശിവന്‍കുട്ടി തന്നെ വിജയിക്കുമെന്ന് ബോധ്യമുണ്ടായിരുന്നു. മഞ്ചേശ്വരത്ത് നിലപാട് സ്വീകരിച്ചിട്ടില്ലെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും അന്‍സാരി പറഞ്ഞു.