വിമർശന സ്വരങ്ങളെ അടിച്ചമർത്തുന്നതിനും വിയോജിപ്പുകളെ കുറ്റവൽക്കരിക്കുന്നതിനുമായി കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ "ബുദ്ധിജീവി നക്സൽ" എന്ന പ്രയോഗം ഉപയോഗിക്കുന്നുവെന്ന് സിപിഐ എം ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി വി. ശ്രീനിവാസ റാവു ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
വിജയവാഡയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശ്രീനിവാസ റാവു കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈ. വെങ്കിടേശ്വര റാവുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
യുവജനങ്ങളുടെ ശബ്ദം നിശബ്ദമാക്കാനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ ദുർബലപ്പെടുത്താനുമാണ് "ബുദ്ധിജീവി നക്സൽ" എന്ന പദം മനഃപൂർവം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ നയങ്ങളെയും നടപടികളെയും വിമർശിക്കുന്നവരെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ആയുധമായാണ് ഈ പ്രയോഗം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സമൂഹത്തിൽ അഭിപ്രായസ്വാതന്ത്ര്യവും വിമർശനാവകാശവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും, അതിനെ ഭീഷണിപ്പെടുത്തുന്ന സമീപനങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ശ്രീനിവാസ റാവു കൂട്ടിച്ചേർത്തു.
