വോട്ടര്‍ പട്ടികയിലെ പേരില്‍ അവ്യക്തതയുണ്ടെന്ന് കാണിച്ച് സി പി ഐ നേതാവ് ആനി രാജക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ഡല്‍ഹിയിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായാണ് നടപടി.
സി പി ഐ ജനറൽസെക്രട്ടറിയായ ഭർത്താവ് ഡി. രാജയും ആനി രാജയും ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർമാരാണ്. പേരിന്റെ രണ്ടാം ഭാഗത്തിലെ ‘രാജ’ എന്നത് തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച നോട്ടീസിൽ പറയുന്നത്. നടപടികളുടെ ഭാഗമായി കരട് വോട്ടർപട്ടികയിൽ നിന്ന് ആനി രാജയുടെ പേര് നീക്കം ചെയ്തിട്ടുണ്ട്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിൽ മത്സരിച്ചപ്പോൾ അന്ന് കമ്മീഷന്‍ കണ്ടെത്താത്ത പ്രശ്‌നമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത് എന്ന് ആനി രാജ പറഞ്ഞു.
അന്ന് ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടറാണെന്ന് തെളിയിക്കാനുള്ള ബൂത്ത് നമ്പരും ഇലക്ടറൽ നമ്പരും സഹിതമുള്ള രേഖ ആനി രാജ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇത് സ്വീകാര്യമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി.
1991-ൽ വിവാഹിതയായ തന്റെ പേരിനൊപ്പം 1987-നു മുൻപ് എങ്ങനെ ‘രാജ’ എന്നുചേർത്ത് രേഖ ഉണ്ടാകുമെന്നും ആനി രാജ ചോദിക്കുന്നു. വോട്ടവകാശം നിഷേധിച്ചാൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
