കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു: ശോഭാ സുരേന്ദ്രൻ

കേരളാ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍ തന്നെ രംഗത്തെത്തി. കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശോഭ ദേശീയാധ്യക്ഷന്‍ ജെ. പി നദ്ദയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും പരാതി നല്‍കി.
കെ. സുരേന്ദ്രനെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനാക്കി തെരഞ്ഞെടുത്തതിന് പിന്നാലെ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായിരുന്നു.

കേന്ദ്ര നേതൃത്വം കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷം പാര്‍ട്ടിയില്‍ അവഗണന നേരിടുന്നവരെ ചേര്‍ത്ത് ശോഭ ബി.ജെ.പിയ്ക്ക് ഉള്ളില്‍ തന്നെസ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. തന്നെ അനുകൂലിക്കുന്നവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.കെ. സുരേന്ദ്രന്‍ താന്‍ രാഷ്ട്രീയ ഭാവിക്ക് തടസ്സമാകും എന്ന് മനസിലാക്കി അദ്ദേഹം തന്നെ തഴയുകയായിരുന്നെന്നും ശോഭ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ശോഭ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍ കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി തുടരുമ്പോഴാണ് സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ബി.ജെ.പിയുടെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയ സമിതിയില്‍ വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി 2004ല്‍ വഹിച്ചിരുന്ന പദവികളിലേക്ക് തരം താഴ്ത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേപോലെ തന്നെ പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പൊതു സമൂഹത്തില്‍ പറയരുതെന്ന് നിര്‍ദേശിക്കുന്നയാള്‍ തന്നെ തന്റെ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് നവമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നുവെന്ന് കേന്ദ്ര നേതൃത്വത്തിനുള്ളില്‍ ശോഭാ സുരേന്ദ്രന്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.

01-Nov-2020