പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്: മുഖ്യമന്ത്രി

കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് വിതരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ക്ക് കിറ്റു നല്‍കുന്നത് സര്‍ക്കാരിന്റെ മേന്മയല്ല, കടമയാണ്. തിരഞ്ഞെടുപ്പ് കമ്മിഷനു തെറ്റായ പരാതി നല്‍കി അന്നം മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പ്രതിപക്ഷം, പ്രതിപക്ഷമെന്ന നിലയില്‍ നില്‍ക്കണം. അതൊരു പ്രതികാര പക്ഷമാകരുത്. മെയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂട്ടി നല്‍കുന്നുവെന്ന ആരോപണം ഉയര്‍ത്തുന്നതുവഴി തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും അതുവഴി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം തടസപ്പെടുത്താനുമാണ് ശ്രമിച്ചത്.

വിശേഷാവസരങ്ങളില്‍ ജനങ്ങള്‍ക്ക് ഗുണപ്രദമാകാന്‍ നേരത്തെ തന്നെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്, മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ കാക്കാൻ സാധിച്ചുവെന്നും ഇതൊന്നും സൗജന്യമല്ല, ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യ കിറ്റ് വിതരണം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയതല്ല. ഈസ്റ്റർ,വിഷു പ്രമാണിച്ചാണ് കിറ്റ് എപ്രിൽ ആദ്യം നൽകുന്നത്.

സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും മുടക്കില്ല. മാർച്ച് മാസത്തിൽ തന്നെ പൂർത്തിയാക്കാൻ നേരത്തെ തീരുമാനമെടുത്തതാണ്. പ്രതിപക്ഷ നേതാവ് തുടർച്ചയായി നുണ പറയുന്നത് നിർത്തണം. തിരഞ്ഞെടുപ്പ് കമ്മിഷൻ സുതാര്യമായി തീരുമാനമെടുക്കണം. സർക്കാർ ഈ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

28-Mar-2021