കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതിന് കേന്ദ്രം കനത്ത വില നൽകേണ്ടിവരും: പ്രകാശ് കാരാട്ട്

സംസ്ഥാന സർക്കാരിനെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നതിന് കേന്ദ്രം കനത്ത വില നൽകേണ്ടിവരുമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നത് ഭരണാഘടനാ ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ചുക്കാൻ പിടിക്കുന്നത് ആഭ്യന്തരമന്ത്രി അമിത്ഷായാണ്. രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകളിൽ ഏപ്രിൽ 12ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ഭരണഘടനാ സ്ഥാപനത്തിനുമേലുള്ള കടന്നുകയറ്റമാണ്.

ഭരണഘടനയുടെ 324ാം വകുപ്പ് അനുവദിച്ചിട്ടുള്ള അധികാരം കവരുകയാണ് കേന്ദ്രം. 2016ൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമാണ്. രാജ്യസഭാംഗങ്ങളുടെ കാലാവധി അവസാനിക്കും മുമ്പ് ഒഴിവ് നികത്തണമെന്നാണ് നിയമം. എന്നാൽ നിയമ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് തിരഞ്ഞെടുപ്പ് മരവിപ്പിച്ചെതെന്നാണ് കമ്മിഷൻ പറയുന്നത്.

കേരളത്തിൽ ആര് അധികാരത്തിൽ വരുമെന്ന് നേരത്തെ ചോദിക്കുമ്പോൾ കാര്യങ്ങൾ പ്രവചനാതീതമാണെന്നായിരുന്നു മറുപടി.എന്നാൽ ഇത്തവണ തുടർഭരണം വേണമെന്ന ജനവികാരമാണ് എവിടെയും. പ്രളയം, ഉൾപ്പെടെ കേരളം കണ്ട മൂന്ന് വലിയ പ്രതിസന്ധികളെ അതിജീവിച്ച എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനം ജനം അംഗീകരിച്ചു. അതുകൊണ്ട് തന്നെ തുടർഭരണം ഉറപ്പാണ്. എ.കെ. ആന്റണി അദ്ദേഹത്തിന്റെയും കോൺഗ്രസ് പാർട്ടിയുടെയും ഭാവി എന്തെന്ന് ആലോചിച്ച് ആശങ്കപ്പെടുകയാണ്.

ശബരിമല തിരഞ്ഞെടുപ്പ് വിഷയമേയല്ല. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഈ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബംഗാളിൽ പാർട്ടി നില മെച്ചപ്പെടുത്തുമെന്നും ഇക്കുറി ഇടതുപക്ഷം യുവത്വത്തെയാണ് കൂടുതലായും സ്ഥാനാർത്ഥികളാക്കിയതെന്നും കാരാട്ട് പറഞ്ഞു.

28-Mar-2021