ഡൽഹിയിൽ കേന്ദ്രസർക്കാരിന് കൂടുതൽ അധികാരം; ഡൽഹി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കേന്ദ്രസർക്കാരിന് കൂടുതൽ അധികാരം നൽകുന്ന ഡൽഹി ബില്ലിൽ(നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു. ആം ആദ്മി പാർട്ടിയുടെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും കടുത്ത എതിർപ്പിനിടെയാണ് കേന്ദ്ര സർക്കാർ ബില്ല് പാസാക്കിയത്.

ബില്ല് നിയമമായതോടുകൂടി ഇനിമുതൽ സർക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്റ്റ്നന്റ് ഗവർണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ നടപ്പിലാക്കാൻ സാധിക്കില്ല. ഡൽഹി സർക്കാർ എന്നാൽ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനുപകരം ലെഫ്റ്റ്നന്റ് ഗവർണർ എന്ന നിർവചനം നൽകിക്കൊണ്ടുള്ളതാണ് ഭേദഗതി. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനുള്ള അധികാരങ്ങളും അവകാശങ്ങളും തട്ടിയെടുക്കുന്നതാണ് പുതിയ നിയമഭേദഗതി.

ദേശീയ തലസ്ഥാനവുമായി ബന്ധപ്പെട്ട നിയമത്തിലെ 21, 24, 33, 44 വകുപ്പുകളിൽ ഭേദഗതിക്കായാണ് ബില്ലവതരിപ്പിച്ചത്. ഡൽഹി നിയമസഭ പാസാക്കുന്ന നിയമങ്ങൾക്കുള്ള നിയന്ത്രണങ്ങളാണ് 21-ാം വകുപ്പിൽ. അതിൽ സർക്കാർ എന്നു പറയുന്നിടത്തെല്ലാം ലെഫ്റ്റനന്റ് ഗവർണർ എന്ന് അർത്ഥമാക്കണമെന്നും ബില്ലിൽ പറയുന്നു.

ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. രാജ്യസഭയിൽ ബില്ല് പാസാക്കുന്നതിനിടെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെജ്‌രിവാളിന്റെ ജനപിന്തുണ ഭയന്നാണ് കേന്ദ്രം ലെഫ്റ്റ്നന്റ് ഗവർണർക്ക് സർവ്വാധികാരവും നൽകുന്ന നിയമം കൊണ്ടുവന്നതെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. ബില്ലിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ആം ആദ്മി പാർട്ടി പറഞ്ഞു. ബില്ല് ജനാധിപത്യ വിരുദ്ധമെന്നാണ് കോൺഗ്രസിന്റെ പ്രതികരണം.

നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നൽകുകയോ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്കു വിടുകയോ ചെയ്യാനുള്ള അധികാരം 24-ാം വകുപ്പു പ്രകാരം ലെഫ്റ്റനന്റ് ഗവർണർക്ക് ലഭിക്കും.
ബില്ലിലെ 33ാം വകുപ്പ് ചില ചട്ടങ്ങളുണ്ടാക്കുന്നതിന് നിയമസഭയെ വിലക്കുകയും ചെയ്യുന്നുണ്ട്. ഭരണപരമായ നടപടികൾക്ക് ലെഫ്റ്റനന്റ് ഗവർണറുടെ അഭിപ്രായം തേടണമെന്ന് 44-ാം ഭേദഗതി നിർദേശിക്കുന്നു.

ദേശീയ തലസ്ഥാനത്തെ ഔദ്യോഗിക കാര്യനിർവഹണവുമായി ബന്ധെപ്പെട്ട അവ്യക്തത അവസാനിപ്പിക്കുന്നതിനാണ് ബിൽ കൊണ്ടുവന്നതെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം.

29-Mar-2021