ലവ് ജിഹാദ്, ബീഫ് നിരോധനം; ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ത്ത് ഇ. ശ്രീധരന്‍

പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥി ഇ. ശ്രീധരൻ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി.ന്യൂസ്‌ലോണ്ടറിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ശ്രീധരൻ ഇറങ്ങിപ്പോയത്. അഭിമുഖത്തിന്റെ കുറച്ച്‌ ഭാഗങ്ങൾ ന്യൂസ്‌ലോണ്ടറി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ലവ് ജിഹാദ്, ബീഫ് നിരോധനം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരായി ചുമത്തപ്പെട്ട കേസുകൾ എന്നിവയെപ്പറ്റി അഭിമുഖത്തിൽ ചോദ്യങ്ങൾ ഉയർന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

സുരേന്ദ്രന്റെ പേരിലുള്ള കേസുകളെ കുറിച്ച്‌ ചോദിച്ചപ്പോൾ അതല്ലൊം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വർണക്കടത്തിനേക്കാളും വലിയ കാര്യമാണോ ഈ കേസുകളെന്നുമായിരുന്നു ശ്രീധരന്റെ മറുചോദ്യം. ലവ് ജിഹാദിനെതിരെ നിയമനിർമാണം നടത്തിയിട്ടില്ലെങ്കിൽ കേരളം ഒരു ചെറിയ സിറിയയാകുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോൾ ശ്രീധരൻ പ്രതികരിക്കാൻ തയ്യാറായില്ല.

അവതാരക ബീഫ് നിരോധനത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ ഇതെല്ലാം ചെറിയ കാര്യങ്ങളാണെന്നും ഇതിന് താൻ ഉത്തരം നൽകില്ലെന്നുമായിരുന്നു ശ്രീധരന്റെ മറുപടി. എന്നാൽ ബീഫ് നിരോധന വിഷയത്തിൽ ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ബി.ജെ.പി നേതാക്കൾ എങ്ങനെയാണ് കാണുന്നതെന്ന് അറിയാൻ വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ ഈ വിഷയത്തിൽ ഒരു വിധി പറയാൻ താൻ ആളല്ലെന്നും അദ്ദേഹം പ്രതികരിച്ചു.നിങ്ങൾ വീണ്ടും ഒരേ കാര്യത്തെക്കുറിച്ച്‌ ചോദിച്ച്‌ കൊണ്ടിരിക്കുകയാണെന്നും മറുപടി പറയാൻ സാധിക്കില്ലെന്നും ശ്രീധരൻ പറഞ്ഞു.

ഒരു മാദ്ധ്യമപ്രവർത്തകയെന്ന നിലയിൽ ഈ ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോൾ നമുക്ക് ഇത് നിർത്താം എന്ന് ആവശ്യപ്പെടുകയായിരുന്നു ശ്രീധരൻ.'എനിക്കിത് മനസിലാകുന്നില്ല. നിങ്ങളെന്തിനാണ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പോകുന്നത്', എന്ന് ചോദിക്കുന്ന ശ്രീധരൻ കൂടുതലൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ് അഭിമുഖത്തിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.

29-Mar-2021