‘സൈബര്‍ കമ്മികളോട് എനിക്ക് കലി, അവരെ ഞാന്‍ കൊന്നെടുക്കും’, പ്രസംഗവുമായി കൃഷ്ണകുമാര്‍

സോഷ്യല്‍മീഡിയയിലെ സി.പി.ഐ.എം സൈബര്‍ പ്രവര്‍ത്തകരെ കൊല്ലുമെന്ന് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍. ജഗതി വാര്‍ഡില്‍ നടത്തിയ പ്രസംഗത്തിലാണ് കൃഷ്ണകുമാറിന്റെ പരാമര്‍ശം. സൈബര്‍ കമ്മികളോട് തനിക്ക് കലിയാണെന്നും അവരെ താന്‍ കൊന്നെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.

കൃഷ്ണകുമാര്‍ പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍: ”നമുക്ക് എല്ലാവര്‍ക്കും പണം ഇഷ്ടമാണ്. ഞാന്‍ നാല് പെണ്‍കുട്ടികളെ വളര്‍ത്തുന്നവനാണ്. എനിക്കും പൈസ വേണം. പക്ഷെ അതിന് ന്യായമായ വഴിയുണ്ട്. ചിലപ്പം ബുദ്ധിമുട്ട് വരും. ഞാനും ബുദ്ധിമുട്ട് അനുഭവിച്ചതാണ്. ബി.ജെ.പിയെക്കുറിച്ചും ഭാരതത്തെക്കുറിച്ചും നല്ലത് പോലെ ഞാന്‍ ഫേസ്ബുക്കില്‍ എഴുതും. സൈബര്‍ കമ്മികളെ എനിക്ക് കലിയാണ്. അവന്‍മാരെ ഞാന്‍ കൊന്നെടുക്കും. എന്നെയും എന്റെ മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാന്‍ പറ്റും അവര്‍ക്ക്. എന്നെ സിനിമയില്‍ നിന്ന് പുറത്താക്കും. എന്റെ മക്കളെ ഇല്ലാതാക്കും. അതിനപ്പുറം അവര്‍ക്കൊരു ചുക്കും ചെയ്യാന്‍ പറ്റില്ല.

അവരുടെ വിചാരം സിനിമ എന്നത് നൂല്ല് പോലെ കിടക്കുന്ന കേരളത്തില്‍ മാത്രമാണെന്നാണ്. ഇവര്‍ എന്തുചെയ്താലും തമിഴ്‌നാട് സ്വീകരിക്കും, കര്‍ണാടക സ്വീകരിക്കും, തെലുങ്കുണ്ട്. എന്തിന് ഹിന്ദിയില്‍ വരെ എത്താം. നമ്മുടെ വിരല്‍ത്തുമ്പിലാണ് അധികാരം ഇരിക്കുന്നത്.”

സി.പി.ഐഎമ്മുകാര്‍ വാ തുറക്കുന്നത് രണ്ടുകാര്യങ്ങള്‍ക്കാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ”തിന്നാനും, കള്ളം പറയാനുമാണ് അവര്‍ വാ തുറക്കുന്നത്. എന്നെയും മക്കളെയും അവര്‍ കുറേ വിരട്ടി നോക്കി. ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചുദിവസം എന്നെ ജോലിയില്‍ നിന്ന് പുറത്താക്കി. എന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും. അതിനപ്പുറം ഒന്നും ചെയ്യില്ല. ഇത് എല്ലാം മോദി കാണുന്നുണ്ട്. ദൈവും കാണുന്നുണ്ട്.

കേരളത്തില്‍ ജീവിക്കുന്ന മലയാളികളെക്കുറിച്ച് വളരെ വിഷമത്തോടെയാണ് ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളിലെ ആളുകള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവെന്നാണ് അവര്‍ ചോദിക്കുന്നത്. ഇവിടെ രണ്ടും അപകടമാണ്. കേരളത്തിന് പുറത്തുപോയാല്‍ രണ്ടും ഒന്നാണ്. ഇവിടെ ഇവര്‍ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.”

30-Mar-2021