ലോക്ഡൗണിന് മുമ്പ് പ്രധാനമന്ത്രി ആരുമായും കൂടിയാലോചിച്ചില്ല; റിപ്പോർട്ടുമായി ബി.ബി.സി
അഡ്മിൻ
സംസ്ഥാനങ്ങളോടും മുതിർന്ന മന്ത്രിമാരോടുപോലും ആലോചിക്കാതെയാണ് കഴിഞ്ഞ വർഷം മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതെന്ന് ബി.ബി.സി.മാർച്ച് 24നാണ് രാജ്യവ്യാപക ലോക്ഡൗൺ കേന്ദ്രം പ്രഖ്യാപിച്ചത്. അന്ന് കോവിഡ് കേസുകൾ 513 എണ്ണവും മരണം ഒമ്പതും മാത്രമായിരുന്നു. അതുവഴി കേസുകൾ തടയാമെന്നായിരുന്നു അധികൃതർ കരുതിയത്. മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗൺ തൊഴിലില്ലായ്മയും പട്ടിണിയും വർധിപ്പിക്കുകയും എല്ലാ മേഖലകളെയും പിന്നോട്ടടിപ്പിക്കുകയും ചെയ്തൂ. സമ്പദ്വ്യവസ്ഥ ഇഴയുകയും രാജ്യ ചരിത്രത്തിലില്ലാത്ത വിധം ചുരുങ്ങുകയും ചെയ്തതായി ബി.ബി.സി വ്യക്തമാക്കുന്നു.
ആരോഗ്യം, ധനകാര്യം, ദുരന്തനിവാരണം തുടങ്ങി പ്രധാനപ്പെട്ട വകുപ്പുകളുമായും സർക്കാർ കൂടിയാലോച്ചില്ലെന്ന് വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 240 വിവരാവകാശ അപേക്ഷകളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ബി.സി ലേഖകരായ ജുഗൽ പുരാഹിത്, അർജുൻ പർമാർ എന്നിവരുടെ റിപ്പോർട്ട്.
ലോക്ഡൗൺ നടപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ആഭ്യന്തര വകുപ്പ് ബി.ബി.സി ലേഖകർ നൽകിയ വിവരാവകാശ അപേക്ഷയോട് അനുകൂലമായി പ്രതികരിച്ചില്ല. ചോദ്യങ്ങൾ തന്ത്രപ്രധാനവും സാമ്പത്തിക താൽപര്യമടങ്ങുന്നതുമായതിനാൽ വിവരങ്ങൾ വെളിപ്പെടുത്താൻ ബാധ്യസ്ഥമല്ലെന്നാണ് ആഭ്യന്തര വകുപ്പ് നൽകിയ മറുപടി. ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിക്കാതിരിക്കാൻ കാരണമെന്തെന്ന ചോദ്യത്തോട് സർക്കാറും പ്രതികരിച്ചില്ലെന്ന് ബി.ബി.സി റിപ്പോർട്ട് പറയുന്നു.
30-Mar-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More