എന്ത് പ്രകോപനമുണ്ടായാലും കൊലപാതകത്തിലേക്ക് ഒരു സംഭവവും എത്താൻ പാടില്ല: കോടിയേരി ബാലകൃഷ്ണൻ

കൊലപാതകം ആര് നടത്തിയാലും അംഗീകരിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമാധാന ചർച്ചയ്ക്ക് സന്നദ്ധമാവണമെന്നും കോടിയേരി പറഞ്ഞു. സമാധാനത്തിനായി ആരുമായും സഹകരിക്കാൻ സി.പി.ഐ.എം സന്നദ്ധമാണ്. എന്തു പ്രകോപനമുണ്ടായാലും കൊലപാതകത്തിലേക്ക് ഒരു സംഭവവും എത്താൻ പാടില്ല.

ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണം. സമാധാനം പുന:സ്ഥാപിക്കാൻ പാർട്ടി പ്രവർത്തകർ മുൻകൈയെടുക്കണം. ഒരു തരത്തിലുള്ള പ്രകോപനത്തിനും ആരും പെട്ടുപോവരുതെന്നും തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയസംഘർഷമോ കൊലപാതകമോ എവിടെയും ഉണ്ടാവാൻ പാടില്ലെന്ന് പാർട്ടി സംസ്ഥാന സമ്മേളനം തന്നെ വ്യക്തമാക്കിയതാണ്.

ഈ നിലപാട് മറ്റു രാഷ്ട്രീയപാർട്ടികളിൽ നിന്നുണ്ടാവണമെന്നും അഭ്യർഥിച്ചിരുന്നു. മറ്റു പാർട്ടികളിൽ നിന്ന് അത്തരം പ്രതികരണം ഉണ്ടായെങ്കിലും ഞങ്ങൾ ആ നിലപാടിൽ തന്നെയാണ്. രാഷ്ട്രീയസംഘർഷങ്ങൾ അവസാനിപ്പിക്കാൻ തുറന്ന ചർച്ചക്ക് ഞങ്ങൾ തയ്യാറായിട്ടുണ്ട്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ നേതാക്കൾ തമ്മിൽ ചർച്ച നടത്തിയിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസവും പോളിങ് സമാധാനപരമായിരുന്നു. പോളിങിനു ശേഷമാണ് ചില അനിഷ്ട സംഭവങ്ങൾ റിപോർട്ട് ചെയ്തത്.

അത്തരം സംഭവങ്ങൾ ഉണ്ടാവാൻ പാടില്ലായിരുന്നു. ഒരു കാരണവശാലും വീടുകളിലും പാർട്ടി ഓഫിസുകളിലും കയറിയുള്ള അക്രമം ഉണ്ടാവരുത്. സമാധാനയോഗം ബഹിഷ്‌കരിച്ചത് പോലുള്ള നിലപാടുകൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനം സ്വീകരിക്കാൻ പാടില്ലാത്തതാണ്. ഞാൻ ജില്ലാ സെക്രട്ടറിയായ കാലത്താണ് കെ വി സുധീഷിനെ മൃഗീയമായി കൊലപ്പെടുത്തിയത്. ശവ സംസ്‌കാരം കഴിഞ്ഞ ഉടനെയാണ് സമാധാനയോഗത്തിൽ പങ്കെടുത്തത്. ഇത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയപാർട്ടികൾ സമചിത്തതയോടെ പ്രവർത്തിക്കണമെന്നും കോടിയേരി പറഞ്ഞു. നഗരസഭ വൈസ്ചെയർമാൻ വാഴയിൽ ശശിയും കൂടെയുണ്ടായിരുന്നു.

08-Apr-2021