വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി സിപിഎമ്മിന് യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളുമില്ലെന്ന് സിപിഎം ദേശീയ സെക്രട്ടറി എം എ ബേബി. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐയുടെ പ്രവർത്തനശൈലി ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഡിപി എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിഡിപിയുടെ പഴയ നിലപാടല്ല ഇപ്പോഴത്തേതെന്നും അത് അബ്ദുല്‍ നാസർ മഅദനി തന്നെ വ്യക്തമാക്കിയതാണെന്നും എം എ ബേബി പറഞ്ഞു. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കാനാണ് അവരുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിർന്ന നേതാവ് ജി സുധാകരൻ്റെ സമീപകാല നിലപാടുകളെ എം എ ബേബി കടുത്ത ഭാഷയിൽ വിമർശിച്ചു. രക്തസാക്ഷികളുടെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ സീറ്റ് കിട്ടാതെ വരുമ്പോൾ പ്രസ്ഥാനത്തെ പുച്ഛിച്ച് പുറത്തുപോകരുത്. പാർട്ടിയെ അറുത്തു കൊല ചെയ്തവർക്കൊപ്പം പോകുന്നത് രാഷ്ട്രീയ അധഃപതനമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ അയ്യായിരം വോട്ട് കിട്ടുമെന്നാണ് തെക്കൊരു നേതാവ് (ജി സുധാകരൻ) പറയുന്നത്. ചില രഹസ്യ ഡീലുകൾ തെളിഞ്ഞു വരുന്നത് ഇത്തരം പ്രസ്താവനകളിലൂടെയാണ്. അപൂർവം ചിലരിൽ പാർലമെൻ്ററി മോഹം കടന്നുകൂടിയിട്ടുണ്ടെന്നും ബേബി പറഞ്ഞു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ഫണ്ട് കണക്കുകളിൽ വീഴ്ചയുണ്ടായാൽ പാർട്ടി കർശനമായ നടപടിയെടുക്കാറുണ്ട്. എന്നാൽ പയ്യന്നൂർ ഏരിയ കമ്മിറ്റിയെക്കുറിച്ചുള്ള ആക്ഷേപങ്ങൾ തെറ്റാണെന്നും അത്തരം പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
