വയനാട് ദുരന്തത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പിരിച്ച ഫണ്ടിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു. വയനാട് ദുരന്തത്തിനായി സമാഹരിച്ച പണം എവിടെയെന്ന് അദ്ദേഹം ചോദ്യം ചെയ്തു. മുഖ്യമന്ത്രി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധി എന്നിവര്‍ ചേര്‍ന്ന് 230 വീടുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഒന്നര വര്‍ഷമായിട്ടും ആ വീടുകള്‍ എവിടെയാണെന്നും സമാഹരിച്ച ഫണ്ട് എവിടെയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു.

പണം കെപിസിസി അക്കൗണ്ടില്‍ ഉണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നതെങ്കിലും, ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ചില മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ദിവസേന വ്യത്യസ്തമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുന്‍ മന്ത്രി ജി. സുധാകരനെയും അദ്ദേഹം വിമര്‍ശിച്ചു. യുഡിഎഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി സുധാകരന് ബന്ധമുണ്ടെന്നാരോപിച്ച ഗോവിന്ദന്‍ മാസ്റ്റര്‍, അദ്ദേഹത്തിന്റെ പഴയ രാഷ്ട്രീയ നിലപാടുകള്‍ക്ക് നിലവിലെ സാഹചര്യവുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു.