ഡിവൈഎഫ്‌ഐ നേതാവ് ജയിലില്‍ നിന്ന് മത്സരിക്കും

പയ്യന്നൂരില്‍ പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് വി കെ നിഷാദ് മത്സരരംഗത്തുണ്ടാകുമെന്ന് സിപിഐഎം. പയ്യന്നൂര്‍ നഗരസഭയിലെ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് വി കെ നിഷാദ് മത്സരിക്കുന്നത്. നിഷാദിന് പകരം ഡമ്മി സ്ഥാനാര്‍ത്ഥിയാണ് മത്സരരംഗത്തുണ്ടാവുകയെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സിപിഐഎം തള്ളി.

കേസില്‍ ചൊവ്വാഴ്ച്ച വിധി വരുമെന്നതിനാല്‍ ഡമ്മി സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നില്ല. ഇതാണ് പ്രചാരണത്തിന് അടിസ്ഥാനം.

മത്സരിക്കുന്നതിന് നിഷാദിന് നിയമപരമായി തടസ്സമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരുമാനവുമായി മുന്നോട്ട് പോകുന്നത്. സ്ഥാനാര്‍ത്ഥി ജയിലിലാണെങ്കിലും പ്രവര്‍ത്തകര്‍ വാര്‍ഡില്‍ സജീവമാകും. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

കേസില്‍ വിവിധ വകുപ്പുകളിലായി 20 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് നിഷാദിന് ശിക്ഷ. നിഷാദിന് പുറമെ ടിസിവി നന്ദകുമാറും കേസിൽ പ്രതിയായിരുന്നു. ഇരുവരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. തളിപ്പറമ്പ് സെഷന്‍സ് കോടതിയായിരുന്നു വിധി പ്രസ്താവിച്ചത്

27-Nov-2025