കര്‍ഷക സമരം; ഇന്നേക്ക് നിലനിൽപ്പിന്റെ പതിനാറ് ദിവസങ്ങൾ
അഡ്മിൻ
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിൽ നടന്നു വരുന്ന കര്‍ഷക പ്രക്ഷോഭം ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടന്നു. അതേസമയം ഇന്നുമുതൽ ട്രെയിൻ തടയൽ സമരമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതൽ കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകൾ.
നാളെ ദില്ലി-ജയ്പ്പൂര്‍, ദില്ലി- ആഗ്ര ദേശീയ പാതകൾ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ റാലികളും ബി.ജെ.പി ഓഫീസുകളിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച എട്ട് ഭേദഗതി നിര്‍ദ്ദേശങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ കര്‍ഷക സംഘടനകൾ തയ്യാറാകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമം പിൻവലിക്കാതെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കര്‍ഷക സംഘടനകൾ വ്യക്തമാക്കി.
ഇത്രയധികം ദിവസം സമയം നൽകിയെന്നും, ഇനി പ്രധാനമന്ത്രി നേരിട്ട് നിയമം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കുമെന്നുമാണ് കർഷകസമരനേതാക്കൾ പറയുന്നത്. തീയതി തീരുമാനിച്ച ശേഷം സമരം പ്രഖ്യാപിക്കുമെന്നും കർഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മഞ്ച് നേതാവ് ബൂട്ടാ സിംഗ് വ്യക്തമാക്കുന്നു.
നിലവിൽ സമരത്തിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ നിന്നുള്ള ചില തീവണ്ടികൾ റദ്ദാക്കുകയോ, വെട്ടിച്ചുരുക്കുകയോ, വഴിതിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്.